ഒരു 1983 പ്രേമ കഥ
ഈയടുത്ത കാലത്ത് ഇറങ്ങിയ
നിവിൻ പോളി നായകനായ 1983
എന്ന സിനിമ യാണ് ഈ കഥ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഈ കഥയുടെ ലൊകെഷൻ മലപ്പുറം ജില്ലയിലെ
പാണ്ടിക്കാട് ആണ്. പാണ്ടിക്കാട്
എന്ന് പറയുമ്പോൾ എന്റെ ഉമ്മയുടെ നാട്,എന്റെ പകുതി കുട്ടി ക്കാലം കൂടുതലും ചിലവഴിച്ചത്
പാണ്ടിക്കാട് ആണ്. പകുതി കുട്ടി ക്കാലം എന്റെ ഉപ്പയുടെ നാട്ടിലും ഉപ്പയുടെ നാട് എന്ന്
പറഞ്ഞാൽ മലപ്പുറം ജില്ലയിലെ വണ്ടൂർ അടുത്ത്
അയനിക്കോട് എന്ന പ്രകൃതി രമണീയമായ (നിങ്ങൾ
ഉദ്ദേശിച്ച രമണി അല്ല )ഗ്രാമം. കുറെ വയലുകളും തോടുകളും പറമ്പുകളും ആകെപ്പാടെ ഒരു പച്ചപ്പ്
മഴക്കാലമായാൽ പറമ്പിൽ ആകെ തൊട്ടാവാടി ചെടികളും ,കമ്മുനിസ്റ്റ്‌അപ്പ ചെടികളും നിറയും.എനിക്ക്
ഏറ്റവും കൂടുതൽ ഇഷ്ടം എന്റെ ഉപ്പയുടെ നാടായ അയനിക്കോട് തന്നെ യായിരുന്നു. ബ്രിടീഷ് കാരുടെ കാലത്ത് അവർ നിർമിച്ച കാക്കതോട്
പാലം ഞങ്ങൾക്ക് എന്നും ഒരു അഭിമാനമാണ് . ഇപ്പോഴും ആ പാലത്തിനു ഒരു കുഴപ്പവും ഇല്ല
. ഈ തോട്ടിൽ ഉള്ള കുളി,അര മുണ്ടെടുത്ത്
പാലത്തിൽ നീന്നും ഉള്ള തോട്ടിലേക്കുള്ള
ചാട്ടം പറഞ്ഞാൽ
മറക്കാൻ ആവാത്ത ഒരു അനുഭവമായിരുന്നു
. എന്റെ ഭാര്യക്ക് നേരെ തിരിച്ചും .എന്റെ
നാടിനെ അവൾ വിശേഷിപ്പിക്കാറ് കാട്ടു മുക്ക്
, ഓണം കേറാ മൂല എന്നൊക്കെയാണ്. അവളുടെ വിചാരം അവളുടെ നാട് മെട്രോ പൊളിടൻ സിറ്റി ആണെന്നാണ്.അപ്പൊ
ഞാൻ ചോദിക്കും എന്നാ പിന്നെ എന്തിനാണ് എന്നെ വിവാഹം കഴിച്ചത് എന്ന് . അപ്പോൾ അവൾ ഒരു
കുസൃതിയോടെ പറയും "നിങ്ങളെ എനികിഷ്ടായി അതുകൊണ്ടാണ് ഈ സാഹസത്തിനു മുതിർന്നത്"
എന്ന് .അതൊക്കെ പോട്ടെ നമുക്ക് കഥയിലേക്ക് വരാം. മൊട്ടിട്ടു വിരിയാതെ കരിഞ്ഞു പോയ
ഒരു വണ്‍ വെ ലൈൻ പ്രേമത്തിൻറെ അയവിറക്കലആണ് ഈ ഫ്ലാഷ് ബാക്ക് .....ഈ പ്രേമം എന്ന് പറയുന്നത്
ഒരു വല്ലാത്ത അനുഭവം തന്നെയായിരുന്നു അന്നൊക്കെ. ഇന്നത്തെ പോലെ മൊബൈൽ ഫോണ്‍ ..ഇമെയിൽ
ഒന്നും തന്നെയുണ്ടായിരുന്നില്ല ...അതുകൊണ്ട് തന്നെ ഒരു ഫീഡ് ബാക്ക് കിട്ടണമെങ്കിൽ കുറച്ചു ദിവസങ്ങൾ എടുക്കുമായിരുന്നു
അത് നെഗട്ടീവയാലും പോസിറ്റീവയാലും . അത് വരെ നെഞ്ചിൽ ഒരു തീയായിരിക്കും. ഇന്നത്തെ ഈമൈലിനും
മൊബൈലിനും പകരമായി അന്നൊക്കെ ഹംസങ്ങൾ ആയിരുന്നു . പാര ഹംസങ്ങളും നല്ല ഹംസങ്ങളും ഉണ്ടായിരുന്നു.
.ഹംസങ്ങൾ എന്ന് പറയുമ്പോൾ ഇന്നത്തെ ന്യൂ Generation പറയും " സീ ദിസ് ഈസ് രെടികുലെസ്". അവർക്ക് അതൊക്കെ പറയാം . നമ്മുടെ ഒരു ശക്തി
എന്ന് പറയുന്നത് തന്നെ ഈ ഹംസങ്ങൾ ആണ് . പെണ്‍ കുട്ടികൾക്ക് പെണ്‍ ഹംസങ്ങളും ആണ്‍ കുട്ടികൾക്ക്
ആണ്‍ ഹംസങ്ങളും. (എന്റെ പൊന്നെ അതിന്റെ ഒരു സുഖം വേറെ തന്നെ)കാര്യം നടന്നാൽ ഹംസത്തിന്
എന്തെങ്കിലും ഓഫർ പ്രേമ യാചകന്മർ
കൊടുക്കും . പൈസ ഒന്നും അല്ല കേട്ടോ . ഒരു മസാല ദോശ, അല്ലെങ്കിൽ മലയാളികളുടെ ദേശീയ
ഭക്ഷണമായ പോരാട്ടക്ക് പെയിന്റ് അടിക്കുക (പെയിന്റ് അടിക്കുക എന്ന് പറഞ്ഞാൽ ഈ ബീഫിനറെ
കഷ്ണം പെടാതെ വെറും കറി മാത്രം കൊടുക്കുന്ന കലാപരിപടിയുണ്ട് അഥവാ കഷ്ണം പെട്ടാൽ അത്
കസ്റ്റമർ കാണാതെ കയ്യ് കൊണ്ട് പതുക്കെ ചട്ടിയിലേക്ക് തന്നെ എടുത്തിടും, പിന്നെ ഈ കാര്യം
എന്ന് പറയുന്നത് ഈ ലവ് ലെറ്റർ കൊടുക്കലും മറുപടി വാങ്ങലും ).കപിൽ ദേവ് വേൾഡ് കപ്പ്
സ്വന്തമാക്കിയ കാലഘട്ടം ഞങ്ങൾ അന്ന് കുറച്ചു പേർ കപിൽ ദേവും ഗവാസ്ക്കറും വെങ്ങ് സർക്കാറും
നവജൊധ് സിദ്ധുവും ഒക്കെ ആണെന്ന മട്ടിൽ ക്രിക്കറ്റ് കളി തുടങ്ങിയിരുന്നു . അതിൽ സന്തോഷ്
ബായ് ആയിരുന്നു മെയിൻ കളിക്കാരൻ. പുള്ളിക്കാരന്റെ കയ്യിൽ അന്ന് ഒറിജിനൽ ബാറ്റും ബൌളും
പാഡും മറ്റുള്ള അതിന്റെ എല്ലാ സാമഗ്രികളും ഉണ്ടായിരുന്നു. അദ്ദേഹം പിന്നെ കുറെ പുറത്തു ടീമിൽ ഒക്കെ കളിച്ചു
അന്നേ നന്നായി ഇംഗ്ലീഷ് ഒക്കെ പറയുമായിരുന്നു . കുറച്ചു ഇംഗ്ലീഷ് വേർഡ് ഞങ്ങളും പഠിച്ചു
പിന്നെ പുട്ടിൽ തേങ്ങ ഇടുന്ന പോലെ വേണ്ട സ്ഥലത്തും
അല്ലാത്തിടത്തും ഇട്ടു കാച്ചും ഹൗസാറ്റ്, ബാളിംഗ് , ഐ ഷാൽ ,യു ഷാൽ ,ഡ്രൈവ്, പിന്നെ
വായിൽ കൊള്ളാത്ത കുറെ ഇംഗ്ലീഷും. ഈ
സായിപ്പൻ മാര് ഞങ്ങളുടെ ഇന്ഗ്ലിഷ് കേട്ടിരുന്നെങ്കിൽ ഹൃദയം പൊട്ടി ചാവുമായിരുന്നു.
സ്കൂൾ അവധിക്കാലം അയാൽ പിന്നെ തുടങ്ങി. വൈകുന്നേരം ഒരു 3.30 മുതൽ മഗ്രിബ് ബാങ്ക് വിളിക്കുന്നത് വരെ
കളിയാണ് .ഒരു ബൌൾ അടിക്കാൻ കിട്ടാതെ മിസ്സ് ആയാൽ സന്തോഷ് ബായി പിച്ചിൽ ഒരു നാലു
സ്ഥലത്ത് ബാറ്റ് കുത്തി പിച്ചിനെ കുറ്റം പറയും ,കല്ല് പൊന്തി അല്ലെങ്കിൽ അടിച്ചു പറത്തി
ഇന്ത്യൻ മഹാ സമുദ്രം കടത്തിയേനെ എന്നൊക്കെ . ഞങ്ങളും അതിനനുസരിച്ച് തലയാട്ടും . അല്ലെങ്കിൽ
കളി കഴിഞ്ഞിട്ടുള്ള നെയ് റോസ്റ്റും ചായയും ഗോപിയാകും ..അന്ന് എന്റെ കൂടെ എന്റെ അടുത്ത
സുഹൃത്ത് ഷാജിയും ഉണ്ടായിരുന്നു കൂടെ വേറെ ഒരു റൊമാന്റിക് പയ്യനും (പേര് നമുക്ക്
"X "എന്ന് വിളിക്കാം അല്ലെങ്കിൽ
അടി ഓട്ടോറിക്ഷ വിളിച്ചു വരും )പാണ്ടിക്കാട് വല്യത്ര പടി എന്ന് പറയുന്ന സ്ഥലത്ത് ഒരു ഒഴിഞ്ഞ പറമ്പിലായിരുന്നു കളി. ശരിക്ക് ഒരു അടിവെച്ചു കൊടുത്താൽ പന്ത് പിന്നെ
കുറ്റിക്കാട്ടിൽ ഒളിച്ചു നില്ക്കും ഒരുപാടു പന്ത് ഞങ്ങൾക്ക് നഷ്ടപെട്ടിട്ടുണ്ട് .
അങ്ങാടിയിൽ നിന്നും ഒരു 1.5KM ഉണ്ടാവും . കളി കഴിഞ്ഞാൽ പിന്നെ നേരെ പാണ്ടിക്കാട് ഗായത്രി
ഹോട്ടലിലേക്ക് ,സന്തോഷ് ബായിയുടെ വക നെയ് റോസ്റ്റും ചായയും . അത് കഴിഞ്ഞാൽ
പിന്നെ ഡിസ്കഷൻ ആണ് കളിയെ കുറിച്ച് .എനിക്ക് ആണെങ്ങിൽ രാത്രി 7 മണിക്ക് മുൻപ് വീട്ടിൽ
കയറണം എന്നുള്ള നിർബന്ധ ഉത്തരവാണ് എന്റെ ഗ്രാൻഡ് ഫാതെരിൽ നിന്ന് .അതിനിടക്കാണ് എന്റെ
"X" എന്ന സുഹൃത്തിനു ഒടുക്കത്തെ
ഒരു പ്രണയം മൊട്ടിട്ടത്.ആ പെണ്‍കുട്ടിയുടെ പേര് നമുക്ക് തുളസി (ശരിയായ പേര് അല്ല )എന്ന്
വിളിക്കാം .സത്യത്തിൽ അത് ഒരു വണ്‍ വെ ലൈൻ ആയിരുന്നു . അന്നൊക്കെ എല്ലാവര്ക്കും ഒരു
ടൈപ്പ് രൈടിംഗ് പഠിക്കുക എന്ന ഒരു കലാപരിപാടി ഉണ്ടായിരുന്നല്ലോ .ഒന്നും രണ്ടും പറഞ്ഞാൽ
ഉടനടി പോയി ടൈപ്പ് രൈടിംഗ് പഠിക്കാൻ. നമ്മുടെ കഥാ നായികക്കും ഉണ്ടായിരുന്നു അങ്ങിനെ
ഒരു എര്പാട്. ടൈപ്പ് പഠിക്കാൻ തുളസി എന്നും പോയിരുന്നത് നമ്മുടെ കഥാ നായകന്റെ വീടിനു
മുന്പിലൂടെ ആയിരുന്നു . അന്നത്തെ പെണ്‍കുട്ടികൾ സാധാരണ ഇടാറുള്ള ജമ്പറും ഫുൾ ഞൊരി ഉള്ള
പാവാടയും ഈറനണിഞ്ഞ മുടിയിൽ തുളസി കതിരും ചൂടിയുള്ള അവളുടെ കുലുങ്ങിയുള്ള വരവും അവന്റെ മനസ്സില് എന്നും ഒരു അനുരാഗ വിലൊചനനെ ഉണ്ടാക്കിയിരുന്നു
.ദിവസവും അവൻ അവന്റെ വീടിനു മുന്നിൽ അവളുടെ വരവും കാത്തു മുഖം ഒന്ന് ചെറുതായി ടച്ച്
അപ്പ് ഒക്കെ ചെയ്തു നിൽക്കും.ഒരിക്കൽ എങ്കിലും അവളോട് എങ്ങിനെയെന്ഗിലും തന്റെ പ്രണയം
തുറന്നു പറയണം എന്നുള്ള മോഹം നമ്മുടെ നായകന് തികട്ടി വന്നു. ഇത് കേള്ക്കേണ്ട താമസം
സന്തോഷ് ബായ് ഇടപെട്ടു " എടാ ഈ കുട്ടി യെ എനിക്ക് ശരിക്ക് അറിയാം നീ ഒരു കാര്യം ചെയ്യ് ഒരു ലവ് ലെറ്റർ എഴുതി താ ഞാൻ
അത് നീ തന്നതാണെന്നും പറഞ്ഞ് കൊടുക്കാം മറുപടിയും അവളുടെ അടുത്ത് നിന്നും കൊണ്ടുവരാം
". ഇതും പറഞ്ഞ് ഞങ്ങളെല്ലാവരും പിരിഞ്ഞു . പിറ്റേന്ന് നായകൻ അതാ ലവ് ലെറ്റർ എഴുതി
വന്നു . അവൻ പോയി കഴിഞ്ഞപ്പോൾ കാത്തു ഞങ്ങൾ പതുക്കെ പൊട്ടിച്ചു .എന്റമ്മോ എന്തൊരു ഭാഷ
,എന്തൊരു സാഹിത്യം !എന്തൊരു ലാളിത്യം മലയാള സാഹിത്യത്തിനു ഒരു മുതൽ കൂട്ടാവുമോ എന്ന്
വരെ ഞങ്ങൾ സംശയിച്ചു . എം .ടി .യെ പോലും കടത്തി വെട്ടുമോ എന്ന് സംശയിച്ചു.സന്തോഷ്
ബായ് ഉറക്കെ വായിച്ചു ...ആദ്യത്തെ വരികൾ പോയത് ഇങ്ങിനെ "എന്റെ പ്രിയപ്പെട്ട പ്രേമ ഭാജനമേ ... പ്രേമിക്കുന്നത്
തെറ്റാണോ എന്നിനിക്കറിയില്ല ?.പ്രേമിക്കുന്നവളെ ആ ദൗത്യം അറിയിക്കുക എന്നതാണല്ലോ ഒരു
പ്രേമ യാചകന്റെ കടമ .
ആ ദൗത്യം ഞാനിതാ അറിയിക്കുന്നു . നമ്മൾ ആദ്യമയി കണ്ടു മുട്ടിയത്‌എവിടെ
വെച്ചാണ് . പവിഴ ക്കൽ ക്ഷേത്രത്തിന്റെ മണ്ഡപത്തിൽ വെച്ചോ
അതോ മംഗള ദ്വനീ പാടി ഉണർത്തിയ ചിറ്റാറിന്റെ തീരത്ത് വെച്ചോ . എവിടെ വെച്ചാണ് കണ്ടുമുട്ടിയത്
എന്ന് എനിക്ക് കൃത്യമായി ഒർമയില്ലെങ്ങിലും ഒന്നെനിക്ക് ഓർമയുണ്ട്. ആ കണ്ടു മുട്ടലിനു
മൂഖ സാക്ഷിയായി പൂ നിലാവും പൂക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ " ഇങ്ങിനെ
പോകുന്നു ആ പ്രേമ യാചകന്റെ വിഹ്വലമായ ചിന്തകൾ.പിറ്റേന്ന് വളരെ സന്തോഷത്തോടെ ആയിരുന്നു
അവന്റെ വരവ് . കാരണം പ്രേമ ഭാജനത്തിന്റെ മുറുപടി ലെറ്റർ ഉണ്ടാവുമല്ലോ എന്ന സന്തോഷം.
വന്നയുടനെ കളിയിലയിരുന്നില്ല അവന്റെ ശ്രദ്ധ . അവനു കളി എങ്ങിനെയെങ്കിലും കഴിഞ്ഞു കിട്ടിയാൽ
സന്തോഷ് ബായി യുടെ കയ്യിൽ നിന്നും മറുപടി ലെറ്റർ വാങ്ങി വീടിലേക്ക് ഓടിയാൽ മതിയെന്നായിരുന്നു
.അന്നത്തെ നെയ് റോസ്റ്റും ചായയും കുടിച്ചില്ലെങ്കിലും വേണ്ടില്ല , അവൻ മനസ്സില് പിറു
പിറുത്തു . ബാറ്റ്സ് മാൻ മാർ അടിക്കുന്ന പന്തുകളെല്ലാം അവൻ സുഖമായി വിട്ടു ബൌണ്ടരിയാക്കി
കൊടുത്തു . ഏതായാലും ആ കളിയിൽ ഞങ്ങളും തോറ്റു കാരണം ഞാനും അവന്റെ ടീമിലായിരുന്നല്ലോ.
കളി കഴിഞ്ഞു സന്തോഷ് ബായ് അവന്റെ പ്രേമ
ഭാജനത്തിന്റെ മറുപടി ലവ് ലെറ്റർ അവനു കൊടുത്തു . അവന്റെ മുഖത്ത് അപ്പോൾ വിരിഞ്ഞ ഒരു
ഭാവം എന്തായിരുന്നു എന്നോ ഇന്നത്തെ ന്യൂ ജെനെരഷൻ പ്രകാരം പറയുകയാണെങ്കിൽ " സൈമോണിന്റെ
വിക്കെറ്റു എടുത്ത ശ്രീ ശാന്തിനെ" പോലെ യായിരുന്നു . വാണം വിട്ടപോലെ അവൻ തെറിച്ചു
(ഈ തെറിച്ചു എന്ന് പറയുന്നത് ഞങ്ങളുടെ നാട്ടിൽ ഒരു കൊട് ഭാഷയാണ് "പോയി "
എന്നർത്ഥം). അവൻ വീട്ടിലെത്തി
നേരെ കക്കൂസിലെക് ആണ് ഓടിയത് . ഇങ്ങിനെയുള്ള സാഹചര്യത്തിൽ ലവ് ലെറ്റർ ആരും കാണാതെ വായിക്കാൻ
പറ്റിയ സ്ഥലം വേറെ ഭൂമിയിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്. കത്ത് പൊട്ടിച്ച് അവൻ വായിച്ചു
" ഇഷ്ടമാണ് നൂറു വട്ടം " അവന്റെ
ആ മെലിഞ്ഞ ശരീരത്തിലൂടെ എന്തൊക്കെയോ ഒന്ന് പാഞ്ഞു. ബാക്കി കൂടി വായിച്ചു തീർത്തപ്പോഴേക്കും അവന് കോണ്ഫിടെൻസ് ഒന്ന് കൂടി . പുറത്തു നിന്നും
ഗര്ജിക്കുന്ന ഒരു ശബ്ദം കേട്ടാണ് അവനു പരിസര ബോധം വന്നത് .കക്കൂസിന്റെ വാതിൽ തുറന്ന്
പുറത്തു വന്നപ്പോൾ മുന്നിൽ അതാ രണ്ടിന് പോകാനുള്ള കണ്ട്രോൾ എല്ലാം നഷ്ടപ്പെട്ട് അവന്റെ
ആജാനു ബാഹു ആയ അമ്മാവൻ" എന്താടാ നിനക്ക് ഈ നേരത്ത് ഇത്ര നേരം കക്കൂസിൽ "
ഒന്നും മിണ്ടാതെ അവൻ പെട്ടെന്ന് സ്കൂട്ട് ചെയ്തു (ഇതും ഒരു കോഡ് ഭാഷ "മുങ്ങി
" എന്നർത്ഥം) . ലെറ്റർ വളരെ ഭദ്രമായി അവൻ പാഠ ബുക്കിന്റെ ചട്ടയുടെ(കവർ )അടിയിൽ
വെച്ചു. എന്നിട്ട് ഒരു ന്യൂസ് പേപ്പർ കൊണ്ട് ഒന്ന് കൂടെ ആ ബുക്ക് ഒന്ന് പൊതിഞ്ഞു
.(ഇതൊക്കെ എങ്ങിനെ അറിഞ്ഞു എന്നല്ലേ എല്ലാം അവൻ തന്നെ പറഞ്ഞതാ ).
രണ്ടു ദിവസം അവനെ
പിന്നെ കളിക്കാൻ ഗ്രൗണ്ടിൽ കണ്ടില്ല .മൂന്നാൾ നാൾ അവൻ വന്നു. എനിക്ക് അവന്റെ മുഖം കണ്ടപ്പോൾ
തോന്നി അവന്റെ സ്വന്തം കപ്പൽ നടുക്കടലിൽ മുങ്ങിയ ഒരു അവസ്ഥ . " എന്ത് പറ്റിയെടാ
" അവന്റെ മറുപടിയിൽ വല്ലാത്ത ഒരു വിഷമം
പോലെ അവൻ പറഞ്ഞു " എടാ ഈ തുളസി മൈ ന്റു
ചെയ്യുന്നില്ല , ഞാൻ ഇന്നലെ അവള് വരുന്ന വഴിയിൽ കത്ത് നിന്നു" . "എന്നിട്ട് എന്തെ " ഞാൻ ചോദിച്ചു .
“അവള് സാധാരണ പോലെ ടൈപ്പ് രൈടിംഗ്
നു പോയി അല്ലാതെന്താ ,എടാ എന്തൊക്കെ കോപാ
അവള് എഴുതി പിടിപിച്ചത് ഇഷ്ടമാണ് നൂറു വട്ടം" എന്നും മറ്റും . അവൻ ആകെ സങ്കടമായി
തേങ്ങി വിങ്ങി പൊട്ടി .അതൊക്കെ ശരിയായിക്കോളും അവൾ ഒരു പെണ്ണല്ലേ റോഡിൽ വെച്ചു ആരെങ്കിലും
കാണും എന്ന് വിചാരിച്ചായിരിക്കും എന്നൊക്കെ പറഞ്ഞു ഒരു വിധത്തിൽ ഞാൻ അവനെ
പറഞ്ഞു സമാധാനിപ്പിച്ചു .രണ്ടു - മൂന്ന് ദിവസങ്ങൾ കഴിഞ്ഞു . അവൻ പതുക്കെ കൈ
വിട്ടു പോകുമോ എന്നെനിക്കു തോന്നി . ഞാനവനോട് ആ സത്യം തുറന്ന് പറഞ്ഞാലോ എന്ന് ഷാജിയോട്
ചോദിച്ചു . ഷാജിയും അത് തന്നെ പറഞ്ഞു .പിന്നത്തെ കാര്യം ആര് അവതരിപ്പിക്കും എന്നായി
. അപ്പോൾ ഷാജി പറഞ്ഞു ഷാജി തന്നെ പറയാം എന്ന്. പിറ്റേന്ന് ഷാജി അവനെ വിളിച്ചു കാര്യം
അങ്ങ് പറഞ്ഞു . “നീ എഴുതിയ ലെറ്റർ തുളസിക്ക് കൊടുത്തിട്ടുമില്ല ,തുളസി യുടെ ലെറ്റർ
സന്തോഷ് ബായിയുടെ തന്നെ സൃഷ്ടിയായിരുന്നു” എന്ന് . ഇത് കേട്ടപ്പോൾ അവന്റെ ഉച്ചിഷ്ട സുന്ദരമായ മുഖം
ജാള്യത കൊണ്ട് മൂടിയിരുന്നു , പിന്നെ കുറച്ചു ദേഷ്യവും . അങ്ങിനെ ആദ്യത്തെ ലവ് ലെറ്റർ
എവിടെയുമെത്തിയില്ലല്ലോ എന്ന പരിഭവവും അവന്റെ
മുഖത്ത് കാണാമായിരുന്നു . തുളസിയെ
പിന്നെ ഞങ്ങളാരും കണ്ടിട്ടേയില്ല . കുട്ടികളൊക്കെ
ആയി ഭൂമിയുടെ ഏതെങ്കിലും ഒരു കോണിൽ നല്ല ഒരു കുടുംബ ജീവിതം നയിക്കുകയയിരിക്കും ഈ പ്രേമ യാചകന്റെ മോട്ടിടാത്ത പ്രേമം പാളിപോയത്
അറിയാതെ .
ശുഭം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ