2014 മാർച്ച് 30, ഞായറാഴ്‌ച

         ചൂയിന്ഗം വില്ലനായപ്പോൾ               ( 1992-1994 ഒരു ഓർമ കുറിപ്പ്)


മഴ നനഞ്ഞ മേഘക്കീറുകൾക്ക് ഇടയിലൂടെ സൂര്യ പ്രകാശം കണ്‍കളിൽ  വന്നു തലോടുമ്പോൾ (ചന്തിയിൽ തട്ടി വെയിൽ ഉദിച്ചപ്പോൾ എന്നാണ് എഴുതാൻ തോന്നിയത് കുറച്ചു സ്റ്റാൻഡേർഡ് ആയിക്കോട്ടെ എന്ന് കരുതിയാണ് കുറച്ചു സാഹിത്യം കുത്തികേറ്റിയത് ഒന്നും തോന്നരുതേ സുഹൃത്തുക്കളെ )ഓടി എണീറ്റ്‌  ഉമിക്കരിയും എടുത്തു കിണറ്റിൻ കരയിൽ ചെന്ന് പല്ല് തേച്ചു പിന്നെ ഒരു എക്സ്പ്രസ്സ്‌ കുളിയും കാച്ചി ഉമ്മച്ചിയുടെ അടുത്ത് നിന്നും സ്നേഹത്തിൽ ചാലിച്ച ദോശയും വെള്ള തേങ്ങാ ചട്നിയും കട്ടൻ ചായയും കുടിച്ചു ഉപ്പാന്റെ അയേണ്‍ ചെയ്തു വെച്ച ഷര്ട്ടു കാണാതെ ചൂണ്ടി എടുത്തിട്ട് അവസാനത്തെ കോളജ് ബസ്സായ അന്നത്തെ അരിമ്പ്ര ബസ്സിലേക്കുള്ള പാച്ചിൽ ആ ഒരു കോളേജു കാലഘട്ടം എനിക്കും ഉണ്ടായിരുന്നു 1989 - 1991 . അതു കഴിഞ്ഞ് പിന്നെ എന്റെ ഉപ്പയുടെ നാട്ടിൽ നിന്നും പറിച്ചു നടപ്പെട്ട ഒരു കാലഘട്ടം. പ്രീ ഡിഗ്രി ക്ക് launguage പോയി subject കിട്ടിയതും ഇല്ല എന്ന് എല്ലാവരും പറഞ്ഞു നടന്ന പോലെ ഞാനും പറഞ്ഞു നടന്ന ഒരു കാലഘട്ടം. സെക്കന്റ്‌ ഗ്രൂപ്പ് (സയൻസ് )ആയിരുന്നു പ്രീ ഡിഗ്രി ക്ക്. ഉപ്പാക്ക് എന്നെ കൊണ്ട് എന്തൊക്കെയോ ആക്കണം എന്നുണ്ടായിരുന്നു , അതിനു വേണ്ടി ഉപ്പയും പ്രീ ഡിഗ്രി ക്ക് ഉറക്കമൊഴിച്ചു വെളുപ്പിനെ 3.30AM നു എന്നെ വിളിച്ചുണർത്തും എന്നിട്ട് റ്റെറസിനു മുകളിൽ ഓപ്പണ്‍ എയറിൽ ഇരുന്നു ആയിരുന്നു പഠനം . പഠനത്തോടൊപ്പം ഉറക്കവും ഞാൻ സ്ഥിരമാക്കി.  റിസൽട്ട് വന്നപ്പോൾ ഉപ്പയും നാട്ടുകാരും ഞെട്ടി , പക്ഷെ ഞാൻ മാത്രം ഞെട്ടിയില്ല.  launguage പോയി subject കിട്ടിയതും ഇല്ല എന്ന ഒരു അവസ്ഥ .ഉപ്പ പൊട്ടി തെറിച്ചു സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു "നിനക്ക് ഇനി ഞാൻ ഒരു കോഴിമുട്ട യുടെ കാശു പോലും ചിലവാക്കില്ല " . അപ്പോഴാണ് സത്യത്തിൽ ഞാൻ ഈ കൊഴിമുട്ടക്ക് ഒക്കെ എന്താ വില എന്ന് ചിന്തിച്ചത് ഞാൻ എന്റെ ഉമ്മാന്റെ മുഖത്തേക്ക് ഒന്ന് നോക്കി അപ്പോൾ ഉമ്മയും കോഴിമുട്ടയുടെ വിലയെ കുറിച്ച് ആവലതിയിലായ പോലെ തോന്നി.പിന്നെ ഒരു കൊല്ലം ഞാൻ ഭയങ്കര ബിസിയായിരുന്നു .കാരണം ഒരു പണിയും ഇല്ലാതെ ഈസ്റ്റ്‌ വെസ്റ്റ്‌ നടക്കലായിരുന്നു. ഏക വരുമാനമായിരുന്ന ബ്ലാക്ക് സ്മിത്ത് (കൊല്ലൻ )കുമാരേട്ടനും എന്നെ കയ്യൊഴിഞ്ഞു .ഈ കുമാരേട്ടൻ ഞങ്ങളുടെ വീടിന്റെ പറമ്പിൽ ഒരു ആല കെട്ടി അതിൽ ആയിരുന്നു കല്ല്‌ വെട്ടുകാരുടെ മഴു ,കത്തി എന്നിവ കാച്ചി (പണിതു ) കൊടുത്തിരുന്നത് . കുമാരേട്ടന്റെ 70mm ഉന്തിയ കണ്ണുകളും നിര തെറ്റിയ പല്ലുകളും കണ്ടാൽ തന്നെ പേടിയായിരുന്നു . പക്ഷെ ആള് പാവമായിരുന്നു.ആലക്ക് ദിവസ വാടക 50 പൈസ ആയിരുന്നു . ഇത് എന്നോട് വാങ്ങാനായിരുന്നു ഉപ്പ പറഞ്ഞിരുന്നത് . ഞാൻ നാലു ദിവസം ആകുന്നതു വരെ കാത്തു നില്ക്കും എന്നാൽ രണ്ടു രൂപ ആയി കിട്ടും. 2 രൂപ ആയാൽ പിന്നെ കുമാരേട്ടനും ഒരു വൈക്ലബ്യം ആണ് ഒരുമിച്ചു തരാൻ .പിന്നെ അത് കിട്ടി പോരാൻ  ഞാൻ യാസീൻ ഓതണം .എന്നാലും എങ്ങിനെയെങ്കിലും ഞാൻ  അത് കൈക്കലാക്കും .അതുകൊണ്ട് കോളജിൽ പോകുമ്പോൾ പൊറാട്ടക്കു പെയിന്റ് അടിക്കാൻ ഇത് മതിയാകുമായിരുന്നു . പ്രീ ഡിഗ്രി എന്നെ ചതിച്ചപ്പോൾ ആ അക്കൌണ്ടും വാപ്പ ഫ്രീസ് ചെയ്തു . പണി പാളി എന്നറിഞ്ഞപ്പോൾ പിന്നെ  ഒട്ടും ആമാന്തിച്ചില്ല അത്യാവശ്യം ഡ്രെസ്സ് ഒക്കെ എടുത്തു ഉമ്മയുടെ നാടായ പണ്ടിക്കട്ടെക്ക് വെച്ച് പിടിച്ചു . അവിടെ എത്തിയപ്പോൾ ഭയങ്കര ഒരു ആശ്വാസം . എന്റെ ഉമ്മയുടെ ഉപ്പ മരക്കാർ മാസ്റ്റർ അദ്ദേഹത്തിന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു . റേഷൻ പീടികയിൽ അരിക്കും   മണ്ണണ്ണക്കും തരുന്ന കാശിൽ നിന്നും ബാക്കി ഉള്ള പൈസ അതിവിധക്തമായി അടിച്ചു മാറ്റി സിനിമക്ക് പോകുക എന്റെ ഏറ്റവും വലിയ ഒരു ഹോബിയായിരുന്നു .ചിലപ്പോഴൊക്കെ വല്ലുപ്പ എന്നെ കയ്യോടെ പിടിക്കും .പക്ഷെ എന്നെ വല്ലാത്ത ഇഷ്ടമായിരുന്നു അദ്ദേഹത്തിന് അതുകൊണ്ട് തന്നെ പലപ്പോഴും അദ്ദേഹം കണ്ണടക്കാറാണ് പതിവ് ..കാരണം ഞാൻ ആകെയുള്ള ഒരേ ഒരു മകളുടെ ഒരേ ഒരു ആണ്‍ തരിയായിരുന്നു . പിന്നെ കുറച്ചു കാലം പണ്ടിക്കാടിന്റെ ദത്തു പുത്രനായി കഴിഞ്ഞു . എനിക്ക് രണ്ടു അമ്മാവന്മാരാണ് ഉള്ളത് അതിൽ മൂത്ത അമ്മാവൻ സൗദിയിലും രണ്ടാമത്തെ ആൾ വാട്ടർ അതോരിട്ടിയിലും ജോലി ചെയ്യുകയായിരുന്നു. ആയിടക്കാണ്‌ എന്റെ  ചെറിയ അമ്മാവൻ ഒരു നിർദേശം വെച്ചത് . അത് ഒരു ഒന്നൊന്നര ട്വിസ്റ്റ്‌ ആയിരുന്നു . മഞ്ചേരിയിൽ യതീം ഖാനയുടെ കീഴിൽ ഉള്ള ITC യിൽ   സിവിൽ ദ്രാഫ്റ്സ്മാൻ എന്ന കോഴ്സിനു ചേരാൻ . കാരണം അദ്ദേഹവും ആ സ്ഥാപനത്തിന്റെ ഒരു പ്രോഡക്റ്റ് ആണ് . ഞാൻ ആണങ്കിൽ ഗൾഫ്‌ സ്വപ്നം കണ്ടു കുപ്പായം ഇട്ടു  ഇരിക്കുകയായിരുന്നു . ഈ ഗൾഫിൽ പോയാൽ പിന്നെ സ്വർണവും മറ്റും ഒന്നായിട്ടു വരിയെടുക്കം എന്ന ഒരു മട്ടും ഭാവവും ആയിരുന്നു എനിക്ക് .. എന്റെ മട്ടും ഭാവവും കണ്ട് അമ്മാവൻ പറഞ്ഞു ഗൾഫിൽ പോകണം എന്നുണ്ടെങ്കിലും എന്തെങ്കിലും ഒരു ക്വാളിഫികെഷൻ   വേണ്ടേ എന്ന് . ഞാൻ ആണങ്കിൽ കുറച്ചു അറബി വേർഡ്‌ ഒക്കെ പഠിച്ചു ഇനി അതൊക്കെ വേസ്റ്റ് ആകുമോ എന്നൊരു തോന്നലും . എന്തായാലും വേണ്ടില്ല സിവിൽ എങ്കി  സിവിൽ കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി . എന്ന് മനസ്സില് വിചാരിച്ചു ഹരിശ്രീ കുറിക്കാൻ തന്നെ തീരുമാനിച്ചു. എന്നെ ITC  യിൽ ചേർക്കാൻ എന്റെ വല്ലുപ്പ മരക്കാർ മാസ്റ്റർ ആയിരുന്നു കൂടെ പോന്നിരുന്നത് . അവിടെ ചെന്നപ്പോൾ ആണെങ്കിൽ പ്രിന്സിപാൾ വല്ലുപ്പയുടെ അടുത്ത ചെങ്ങാതി നമ്പീശൻ മാഷ് . അപ്പോൾ തന്നെ ഞാൻ മനസ്സിൽ വിചാരിച്ചു ഇത് എട്ടിന്റെ അല്ല പതിനാറിന്റെ പണിയായിരിക്കും എന്ന് . പിന്നെ ഒരു ആശ്വാസം തോന്നിയത് തൊട്ടടുത്ത്‌ തന്നെ ഹൈസ്കൂൾ കണ്ടപ്പോൾ ആണ് . ഇഷ്ട്ടം പോലെ വായ് നോക്കാമല്ലോ .(ഒരു സത്യം പറയട്ടെ  എന്റെ പ്രിയതമയെ ഞാൻ അവിടെ നിന്ന് വായ് നോക്കി അടിച്ച് എടുത്ത താണ്  കെട്ടോ).ആദ്യത്തെ ദിവസം ക്ലാസ്സ്‌ തുടങ്ങി ക്ലാസ്സിൽ മൊത്തം 18 കുട്ടികൾ അതിൽ 6 പെണ്‍ കുട്ടികളും 12 ആണ്‍ കുട്ടികളും . ഞങ്ങൾ കുറച്ചു കുട്ടികൾ ഈ പ്രീ ഡിഗ്രി കഴിഞ്ഞു വന്നവരായിരുന്നു . അതിൽ എന്റെ കൂടെ M .E .S  മമ്പാട് കോളജിൽ പഠിച്ച പ്രഭാകരനും ഉണ്ടായിരുന്നു . പിന്നെ ഷംസുദ്ദീൻ ,ഫയ്യാസ്, ശിഹാബ് , റഷീദ് അലി ,അനീസ്‌ , ശിവദാസൻ,ശിഹാബ് മലപ്പുറം ,രമേശ്‌ ,മൻസൂർ. പിന്നെ പെണ്‍ കുട്ടികൾ  ബുഷറ,ബുഷ്റാബി,റംലത്ത് ,ബേബി ഷീബ ,താഹിറ,ആമിന .പിന്നെ യുള്ള കാലഘട്ടം റണ്‍ ബേബി റണ്‍ ആയിരുന്നു .
രാവിലെ 7.30AM നു ക്ലാസ് തുടങ്ങും ആദ്യത്തെ 5 മണിക്കൂർ പ്രാക്ടിക്കൽ ആണ്. ചിലവൻ മാരുടെ വര കണ്ടാൽ ഇതൊക്കെ സിമന്റു ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുമോ എന്ന് വരെ ചിന്തിച്ചു പോകും . അതിൽ റഷീദ് അലി ആണെങ്കിൽ ലോകത്തിൽ ആർക്കും ഉണ്ടാക്കാൻ പറ്റാത്ത ടൈപ്പ് വീടിന്റെ പ്ലാൻ വരക്കും വളഞ്ഞും തിരിഞ്ഞും (അവൻ ഇപ്പോൾ വലിയ ബിൽദിങ്ങ് കോണ്ട്രാക്ടർ ആണ് ).അതിനു അവനു വ്യക്തമായ വിശദീകരണവും ഉണ്ടാവും ..അന്നൊന്നും കംബ്യുട്ടർ അല്ല വരയ്ക്കാൻ മിനി ദ്രഫ്റെർ ആയിരുന്നു . അത് കവറിൽ ഇട്ടു പോകുന്നത് നാട്ടുകാർ കണ്ടാൽ ഏതോ തീവ്രവാതി AK  47 തോക്കും കൊണ്ട് ആരെയോ വെടി വെക്കാൻ പോകുവാണന്നെ തോന്നൂ .അത് കൊണ്ട് സാദനം പ്രാക്ടിക്കൽ ഹാളിൽ തന്നെ വെക്കുകയാണ്പതിവ് .തൊട്ടടുത്ത്തന്നെ സ്കൂൾ ആയിരുന്നു അതുകൊണ്ട് തന്നെ ഭാഗത്തെ ജനൽ സൈഡിൽ പെണ്കുട്ടികളായിരുന്നു ഇരുന്നിരുന്നത്. പക്ഷെ ഇടക്കൊക്കെ അവർ ഞങ്ങൾ ആണ്കുട്ടികൾക്ക് വായ് നോക്കാനുള്ള സെറ്റ് അപ്പ്ഒരുക്കി തരും .അവർ പതുക്കെ ഞങ്ങളുടെ സീറ്റിൽ ഇരുന്നു ഞങ്ങൾ അവരുടെ സീറ്റിൽ പോയിരിക്കും . മാഷുടെ സീറ്റിൽ നിന്നും നോക്കിയാൽ ഞങ്ങളെ ശരിക്ക് കാണാൻ പറ്റില്ല കാരണം ടാബ്ലിന്റെ മറവു കാരണം . ഞങ്ങളുടെ ക്ലാസ് മാഷ് രാജേന്ദ്രൻ സാറായിരുന്നു.മാഷെയും  ഞങ്ങളെയും കണ്ടാൽ ഞങ്ങളാണ് മാഷ് എന്നായിരുന്നു കാണുന്നവരുടെ വിചാരം . കാരണം ഞങ്ങൾ പ്രീ ഡിഗ്രിയും പിന്നെ ഒരു കൊല്ലം ഹൌസ് സർജൻസി യും (പ്രീ ഡിഗ്രി തോറ്റിട്ടുള്ള  ഒരു കൊല്ലം ഉള്ള തേരാ പാരാ നടപ്പ് ) മാഷാണെങ്കിൽ പോളി ടെക്നിക്ക് കഴിഞ്ഞു ഡയറക്റ്റ് അപ്പൊഇന്റ്മെന്റും . പ്രായം കൊണ്ടും വലുപ്പം കൊണ്ടും ഒരുപോലെ . അത് കൊണ്ട് തന്നെ മാഷ്ക്ക് ഞങ്ങളെ കാണുമ്പോൾ ഒരു കലിപ്പ് ആണ് .ഞാനും പ്രഭാകരനും ഷംസുദ്ദീനും പ്രീ ഡിഗ്രി കഴിഞ്ഞു വന്നവരയത് കൊണ്ട് ഞങ്ങൾ എന്നും മാഷിന്റെ നോട്ട പുള്ളികൾ ആണ് .പ്രിൻസിപ്പാൾ ആണെങ്കിൽ ഭയങ്കര ദേഷ്യക്കാരനും. അനങ്ങിയാൽ പിന്നെ പരെന്റസിനെ കൊണ്ട് വരണം തിരിച്ചു ക്ലാസ്സിൽ കയറണമെങ്കിൽ .ഒന്നു രണ്ടു പ്രാവശ്യം മനോഹര കലാലയം നേരിൽ കാണാനും അതിന്റെ മനോഹാരിത ആവോളം ആസ്വതിക്കാനും നുകരാനും ഉള്ള വക ഞാനെന്റെ ഉപ്പാക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്‌  അതിനു എനിക്ക് ഉപ്പാന്റെ അടുത്ത് നിന്ന് A പ്ലസും കിട്ടിയിട്ടുണ്ട്എല്ലാം കൂടി ഒരു പള്ളി മർക്കസ്സിന്റെ അവസ്ഥ.അപ്പോഴാണ്  പ്രീ ഡിഗ്രി എന്ന് പറയുന്നത് വല്യ ഡിഗ്രി ആണെന്ന് മനസ്സിലാക്കിയത്‌ .അത് എങ്ങിനെയെങ്കിലും പാ  സായിരുന്നെങ്കിൽ ഹലാക്കിന്റെ അവിലും കഞ്ഞിയിലെക്വരേണ്ടി ഇല്ലായിരുന്നു എന്ന് . ക്ലാസ്സ് ഫസ്റ്റ് ഇയർ കഴിഞ്ഞു സെക്കന്റ്ഇയർ ലേക്ക് കൂപ്പു കുത്തി . സെക്കന്റ്ഇയർ ആയപ്പോഴേക്കും ഒരു ആണ്കുട്ടിയും ഒരു പെണ്കുട്ടിയും കലാലയത്തിൽ  നിന്നും രക്ഷപെട്ടു പോയി . ആയിടക്കാണ്‌ ITC യിൽ ഒരു സംഭവം നടന്നത് . ഞങ്ങളുടെ ക്ലാസ് മാഷ് രാജേന്ദ്രൻ സാറിന്റെ കസേരയിൽ പുറം ചാരുന്ന ഭാഗത്ത്ആരോ ചൂയിന്ഗം ഒട്ടിച്ചു വച്ചിരിക്കുന്നത് .അദ്ദേഹം ഇതൊന്നും അറിയാതെ കസേരയിൽ വന്നിരുന്നു ഷർട്ടിൽ ഇത് പറ്റി പിന്നിലേക്ക്ഒരു വലിവ് അനുഭവപെട്ടപ്പോൾ തിരിഞ്ഞു നോക്കി . ആദ്യം മാഷ് എന്നെ നോക്കി പിന്നെ പ്രഭാകരനെയും പെട്ടെന്ന് തന്നെ അദ്ദേഹം അതു കഴിഞ്ഞ് റോക്കെറ്റ്വിട്ട പോലെ ഒരു പോക്ക്  സ്റ്റാഫ്റൂമിലേക്ക്‌  . എന്താണ് സംഭവിച്ചത് എന്നറിയാതെ അന്തം വിട്ടു ഇരുന്നപ്പോൾ അതാ വരുന്നു   ഞങ്ങൾ സ്നേഹത്തോടെ ന്യൂട്രൽ എന്ന് കേള്ക്കാതെ വിളിച്ചിരുന്ന പ്രിൻസിപ്പാൾ  (പെട്രോൾ ലഭിക്കാൻ വേണ്ടി  സകലമാന ഇറക്കത്തിലും സ്കൂടർ ന്യൂട്രൽ ആക്കി വണ്ടി ഓടിക്കുന്നത് കൊണ്ട് ഞങ്ങൾ തന്നെ ഇട്ട ഓമന പേരാണ് ന്യൂട്രൽ.) പ്രക്ടികൾ ഹാളിലേക്ക് വന്നു . ഒരു  FIR തയ്യാറാക്കി തിരിച്ചു പോയി ഞങ്ങൾ കുറച്ചു പേർ  എന്താണ് സംഭവിച്ചത് എന്നറിയാതെ അന്തം വിട്ടിരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ രാജേന്ദ്രൻ മാഷ് വന്നു എന്നിട്ട് പറഞ്ഞു ഇത് വളരെ വൃത്തി കേട്ട പരിപാടിയാണ് എന്നൊക്കെ . സത്യത്തിൽ എനിക്കും അതെ അഭിപ്രായം തന്നെയായിരുന്നു . എന്നിട്ട് മാഷ് ഉറക്കെ വിളിച്ചു പറഞ്ഞു " class Roll No 10 & 16 Please go to Principal Room " . ഇത് കേട്ട് ഞാനൊന്നു ഞെട്ടി . കാരണം 16 എന്ന നമ്പർ എന്റേത് ആയിരുന്നു  10 പ്രഭാകരനും (അപ്പോഴാണ് മാഷിന്റെ ഫസ്റ്റ് ഗ്ലാൻസ് എനിക്കും പ്രഭാകരനും പിടികിട്ടിയത് ). ഞങ്ങൾ നേരെ പ്രിന്സിപ്പലിന്റെ റൂമിൽ എത്തി . ചെന്ന പാടെ പ്രിന്സിപ്പാൾ ഗോഡ് ഫാദർ എന്ന സിനിമയിലെ ഇന്നസെന്റു പറഞ്ഞ ഡൈലോഗ് അങ്ങട്ട് കാച്ചി "നീ ഒക്കെ എന്തിനാടോ പഠിക്കുന്നത്" എന്ന് . ഞാനും  പ്രഭാകരനും ആണയിട്ടു പറഞ്ഞു ഞങ്ങൾ അല്ല ഇത് ചെതത് എന്ന് . പക്ഷെ അദ്ദേഹം കൂട്ടാക്കിയില്ല . ഞങ്ങളെ രണ്ടു പേരെയും സസ്പെന്ട് ചെയ്തു ക്ലാസ് തുടരാനാണ് മാനേജ്മന്റ്തീരുമാനം എന്ന് പറഞ്ഞു . ഇത് കേട്ട് എനിക്കൊന്നു കിളി പോയി . കാരണം ഇനിയും വാപ്പാന്റെ അടുത്ത് ഇതും പറഞ്ഞു പോയാൽ ഉള്ള സ്ഥിതി ഓർത്തു എന്റെ ചങ്കിടിച്ചു. സമയത്ത് ചൂയിന്ഗം കണ്ട് പിടിച്ച മഹാന്റെ ശിരസ്സു പിളർന്നു പോട്ടെ എന്നും ഒട്ടിച്ചവനെ കയ്യിൽ കിട്ടിയാൽ അവനെ ശൂലത്തിൽ തറക്കാനും ഉള്ള  കലിപ്പായിരുന്നു. അങ്ങിനെ അന്നത്തെ ദിവസം വീട്ടിലേക്കു മടങ്ങി . വീട്ടിൽ ഒന്നും പറഞ്ഞില്ല .പിറ്റേന്നും പതിവുപോലെ ഞങ്ങൾ ക്ലാസ്സിൽ വന്നു . പക്ഷെ ഞങ്ങളെ ക്ലാസ്സിൽ കയറ്റാതെ ക്ലാസ് എടുക്കാൻ രാജേദ്രൻ മാഷ് വന്നു . ഞങ്ങൾ ക്ലാസ്സിനു പുറത്തും. ഞങ്ങളെ കയറ്റാതെ ക്ലാസ് എടുക്കാൻ തുടങ്ങിയപ്പോൾ റഷീദ് അലി ചോദിച്ചു "എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് സാറ് അവരെ പുറത്താക്കിയത് "എന്ന് . അപ്പോൾ സാറ് " അവർ ചൂയിന്ഗം ചവച്ചു നടക്കുന്നത് ഞാൻ കണ്ടിരുന്നു " . അപ്പോൾ റഷീദ് അലി ചോദിച്ചു " ഇനി ഒരു ദിവസം ചോറിന്റെ വറ്റ് കസേരയിൽ കണ്ടാൽ ചോറ് കഴിക്കുന്നവരെ മുഴുവൻ സാറ് പുറത്താക്കുമോ" എന്ന് . സത്യത്തിൽ അപ്പോഴാണ് എനിക്ക് അവനോടു ഒരു ബഹുമാനം തോന്നിയത് . ഈ ചോദ്യത്തിൽ മാഷ് ഒന്ന് ഉത്തരം മുട്ടി . പിന്നെ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു "അവരെ ക്ലാസ്സിൽ കയറ്റാതെ ഞങ്ങള്ക്കും ക്ലാസ് എടുക്കണ്ട" എന്ന് . ഈ ഒരു തീരുമാനത്തിൽ ഞങ്ങൾ ആണ്‍ കുട്ടികളും പെണ്‍  കുട്ടികളും എല്ലാവരും ഒറ്റകെട്ടായി. രാജേന്ദ്രൻ മാഷ് ക്ലാസ്സിൽ നിന്നും ശരം വിട്ട പോലെ പ്രിസിപ്പാളുടെ റൂമിലേക്ക്‌ പാഞ്ഞു .ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ തന്നെ ഇരുന്നു . പെട്ടെന്ന് രാജേന്ദ്രൻ മാഷ് തിരിച്ചു വന്നു വീണ്ടും പറഞ്ഞു ഈ രണ്ടു പേരെ കൂടാതെ ക്ലാസ് തുടരണമെങ്കിൽ തുടരാം അല്ലെങ്കിൽ "classes are Suspended ". എന്നും പറഞ്ഞു മാഷ് തിരിച്ചു പോയി . അന്നും പതിവ് പോലെ തിരിച്ചു വീട്ടിൽ പോയി പിറ്റേന്ന് ITC യിൽ എത്തി .പ്ലംബർ ,ഇലക്റ്റ്രികൽ ട്രേഡ് ക്ലാസ് നടക്കുന്നു ഞങ്ങൾ സിവിൽ ട്രേഡ് മാത്രം മാഷ് വന്നില്ല . ദിവസങ്ങൾ കടന്നു പോയി ഞങ്ങൾ എല്ലാവരും വീട്ടിൽ ഒന്നും അറിയിച്ചില്ല ദിവസവും ക്ലാസ്സിൽ വരും ചോറ് ഊണ് അതിന്റെ സമയത്ത് നടക്കും എന്നല്ലാതെ ക്ലാസ് മാത്രം നടന്നില്ല . ഞങ്ങൾ പരസ്പരം ചോദിച്ചു ആരാണ് ചൂയിന്ഗം ഒട്ടിച്ചത് എന്ന് . പക്ഷെ എല്ലാവരും പീലതോസിനെ പോലെ കൈ കഴുകി . അന്ന് ഞങ്ങൾ ആണ്‍ കുട്ടികൾ ഒരുപാടു സിനിമ കണ്ടു. കാരണം വീട്ടിലേക്കു നേരത്തെ ചെല്ലാൻ പറ്റില്ലല്ലോ . ദിവസങ്ങൾ വീണ്ടും കഴിഞ്ഞു . മാഷിന് ക്ലാസ് എടുക്കേണ്ട പരിപാടിയെ ഇല്ലെന്നു തോന്നുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കി  ഞങ്ങൾ ഒരു തീരുമാനത്തിലെത്തി . പ്രിന്സിപ്പാളെ ഘൊരാവോ ചെയ്യാൻ ഞാനും പ്രഭാകരനും വാതിൽ പടിയിൽ മുൻപിൽ തന്നെ ഇരുന്നു മറ്റുള്ള കുട്ടികളും കൂടെ കൂടി . അവസാനം മാനേജ് മെന്റു ഞങ്ങളോട് സന്തിയിലെത്തി. പാരെന്റ്സിനെ കൊണ്ട് വന്നാൽ ക്ലാസ്സിൽ കയറാം എന്ന് . അന്ന് ഞങ്ങൾ എന്തൊക്കെയോ നേടിയ ഒരു ഭാവമായിരുന്നു . കാരണം ITC യുടെ ചരിത്രത്തിൽ ഇങ്ങിനെയൊന്ന് ഉണ്ടായിട്ടില്ല . അന്ന് എന്തോ ഭാഗ്യം കൊണ്ടാണ് വല്ലുപ്പന്റെ അടിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത് . എന്റെ അമ്മായിയുടെ വീട്ടിൽ മഞ്ചേരിയിൽ വന്നതായിരുന്നു വല്ലുപ്പ . അവിടെ അടുത്ത വീടായിരുന്നു ഇസ്മയിൽ ഡോക്ടറുടെ വീട് അദ്ദേഹമാണ് യതീം ഖാനയുടെ സെക്രടറി . അവിടെ നിന്നും ഞങ്ങളുടെ ഈ ഘൊരാവോ കലാപരിപാടി അറിഞ്ഞു ഓട്ടോറിക്ഷ പിടിച്ചു ITC യിൽ എത്തിയിരുന്നു അപ്പോഴേക്കും ഞങ്ങൾ സ്ഥലം വിട്ടിരുന്നു . അല്ലെങ്കിൽ എന്റെ ഫ്രെണ്ട്സിന്റെ മുൻപിൽ വെച്ച് എന്റെ മാനം കപ്പല് കയറിയേനെ . സമയം തികക്കാൻ വേണ്ടി ഞങ്ങൾ ആണ്‍ കുട്ടികൾ സിനിമ ക്കും പോയി . തിരിച്ചു വീട്ടിൽ ചെന്നപ്പോൾ വല്ലുപ്പ അതാ നില്ക്കുന്നു വാതിൽക്കൽ തന്നെ . ഒറ്റ ഒരു അടി , സത്യത്തിൽ അന്നാണ് എനിക്ക് ഒരുകാര്യം മനസ്സിലായത് .ഈ  ചെവിട് കുറ്റിക്ക് അടി കിട്ടിയാലുള്ള പൊന്നീച്ച പറക്കൽ .പിന്നെ വൈക്കം മുഹമ്മത് ബഷീറിന്റെ കഥയിലെ പോലെയുള്ള കുറച്ചു ഡയലോഗും .ഞാനൊന്നും മിണ്ടാതെ എന്റെ റൂമിലേക്ക്‌ സ്കൂട്ടായി . അല്ലെങ്കിൽ പിന്നെ തൃശൂര് പൂരം ആകുമയേനെ.പിറ്റേന്ന് എന്റെ ഉപ്പനെയും വിളിച്ചുള്ള ITC യിലേക്ക്  ഉള്ള ഒരു പോക്ക് .ഞാൻ ഉപ്പയോട് എല്ലാ സത്യങ്ങളും പറഞ്ഞു ഞാനല്ല ഇതു ചെയ്തത് എന്നുള്ള കാര്യങ്ങൾ . ഏതായാലും ഉപ്പ അതെല്ലാം വിശ്വസിച്ചു .  ITC യിൽ എത്തി അവിടെ അതാ എല്ലാവരുടെയും PARENTS എല്ലാവരും പരസ്പരം ഒന്ന് നോക്കി പിന്നെ ഓരോരുത്തർ പ്രിന്സിപ്പാളുടെ റൂമിലേക്ക്‌ പോയി കൊണ്ടിരുന്നു പിന്നെ തിരിച്ചു വരുന്നു അപ്പോഴൊക്കെ ചിലരുടെ മുഖത്ത് നവ രസങ്ങളിൽ പെടാത്ത പുതിയ പല രസങ്ങളും ആയിരുന്നു .അവസാനം എന്റെ ഊഴവും വന്നു . പ്രിന്സിപ്പാളുടെ റൂമിലേക്ക്‌ ചെന്ന പാടെ എന്റെ ഉപ്പ പറഞ്ഞു " ഞാൻ എന്റെ മകൻ ഏറ്റവും നല്ല ഒരു കുട്ടിയാണ് എന്നൊന്നും പറയുന്നില്ല ഈ ചെറുപ്പത്തിന്റെ ചാപല്യങ്ങൾ അവനുണ്ടായിരിക്കാം പക്ഷെ ഇത് അവൻ ചെയ്യില്ല ഇനി സാറിന് അത്ര ഉറപ്പാണെങ്കിൽ TC തന്നേക്കൂ ". എന്റെ ചങ്ക് ചെറുതായി ഒന്ന് ഇടിച്ചു ഒരു ആവേശത്തിൽ പ്രിൻസിപ്പാൾ എങ്ങാനും എന്റെ TC കൊടുത്താൽ എന്റമ്മോ ,ആലോചിക്കാൻ വയ്യ . എന്തായാലും അത് സംഭവിച്ചില്ല പ്രിന്സിപാൾ ഒന്ന് പതറി ഉപ്പാന്റെ ഈ സാഹിത്യ ഭാഷ കേട്ട് .ഒരു വാണിംഗ് തന്നു ക്ലാസ്സ്‌ തുടരാൻ അനുവദിച്ചു . പിന്നെ ഞങ്ങള്ക്ക് ഒരു വാശിയായി എല്ലാവരും ശരിക്കും പഠിച്ചു എല്ലാവരും നല്ല മാർക്കോട് കൂടി പാസ്സായി . ഞങ്ങളുടെ സിവിൽ ബാച്ചിന്റെ ഒരു ഓര്മ്മക്കായി പിന്നീട്  അഡ്മിഷന് വരുന്ന കുട്ടികൾക്ക്‌  TERMS & CONDITION ഒരു വരി കൂടി ചേർക്കപ്പെട്ടു " സ്വന്തം കാര്യത്തിൽ മാത്രമേ ഇട പെടുകയുള്ളൂ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടില്ല ". ആ ഒരു കാലഘട്ടം ഞങ്ങളുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു കാലഘട്ടം തന്നെ ആയിരുന്നു . പിന്നെ എല്ലാം കലങ്ങി തെളിഞ്ഞു   കഴിഞ്ഞപ്പോൾ ചൂയിന്ഗം ഒട്ടിച്ച ആ മഹാ വിരുതനെ ഞങ്ങൾ കണ്ടെത്തി .ആ സത്യം അവന്റെ വായയിൽ നിന്ന് തന്നെ പുറത്തു ചാടിച്ചു . പിന്നെ ഞങ്ങൾ വിചാരിച്ചു അതും അവന്റെ ഒരു ചെറുപ്പത്തിന്റെ ഒരു ചാപല്യ മാകാം എന്ന് . ITC സിവിൽ 1992-1994  ബാച്ചിലെ എന്റെ എല്ലാ സുഹൃത്തുക്കള്ക്കും ഞാൻ ഈ ഓർമ കുറിപ്പ് ഡെഡിക്കേറ്റ് ചെയ്യുന്നു .
        

                         ശുഭം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ